തിരുവനന്തപുരം: സർക്കാരിന്റെ ജനകീയ പദ്ധതിയായ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ ആറ് ജീവനക്കാരെ സ്ഥലംമാറ്റി. ഒരു സ്റ്റേഷൻ മാസ്റ്ററെയും അഞ്ച് കണ്ടക്ടർമാരെയുമാണ് മറ്റ് ഡിപ്പോകളിലേക്ക് മാറ്റിയത്. ഇതിന് പുറമെ സംഭവത്തിൽ ഉൾപ്പെട്ട ഒരു താൽക്കാലിക ജീവനക്കാരനെ സർവ്വീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. പരാതിയെത്തുടർന്ന് നടത്തിയ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടി.
യാത്രക്കാർക്കിടയിൽ ഭീതി പരത്തുന്ന രീതിയിൽ വെള്ളറട ഡിപ്പോ ഉടൻ പൂട്ടുമെന്ന തരത്തിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് കുപ്രചരണം നടത്തിയതിനാണ് ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചത്. ഡിപ്പോയിൽ രാഷ്ട്രീയ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ഇവർ ശ്രമിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജനപക്ഷ പദ്ധതികളെ രാഷ്ട്രീയ വൈരാഗ്യം വെച്ച് അട്ടിമറിക്കാൻ ശ്രമിക്കുന്ന ജീവനക്കാർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്നാണ് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, ഈ നടപടിക്കെതിരെ ഡിപ്പോയിലെ ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധത്തിനൊരുങ്ങുന്നുണ്ടെന്നും വിവരമുണ്ട്.



