തിരുവനന്തപുരം: നഗരത്തിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടി. മെഡിക്കൽ കോളേജ് ഭാഗത്തുനിന്നുമാണ് പ്രതികളെ പിടികൂടിയത്.
മുഖ്യപ്രതിയായ പ്രദീപ്, ഒപ്പം ഉള്ളവരായ വിനീത്, റാസിം, ശിവപ്രസാദ് എന്നിവരാണ് പിടിയിലായത്. വഞ്ചിയൂർ പാൽക്കുളങ്ങരയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നത്. ചമ്പക്കട സ്വദേശി വിശാഖാണ് കൊല്ലപ്പെട്ടത്.
പ്രദീപും വിശാഖും തമ്മിൽ മുൻ വൈരാഗ്യങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതിന്റെ തുടർച്ചയായാണ് കൊലപാതകം നടന്നതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് പോലീസ് സംഘം പിടികൂടിയത്.



