ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ അവഹേളിച്ച ആർഎസ്എസ് നേതാവ് ടി.ജി.മോഹൻദാസിനെതിരെ കേസെടുത്തു. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെയായിരുന്നു അവഹേളനം. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. മോഹൻദാസിന്റെ നിലപാടിനെതിരെ ആർഎസ്എസും രംഗത്തെത്തിയിരുന്നു.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവച്ചുകൊല്ലുമായിരുന്നു എന്നാണ് മോഹൻദാസ് വിഡിയോയിൽ പറഞ്ഞത്. ‘‘ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോടു പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല… കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും… ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും’’ – എന്നായിരുന്നു മോഹൻദാസിന്റെ ഒരു പ്രസ്താവന. ഇതിനു പിന്നാലെ മറ്റൊരു വിവാദ പ്രസ്താവനയും ഉണ്ടായി. ‘‘അവിടെ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്’’– എന്നും മോഹൻദാസ് പറഞ്ഞു.



