ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വവും പാർലമെന്റ് അംഗത്വവും ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹരജി അലഹബാദ് ഹൈകോടതി തള്ളി. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് തെളിയിക്കാൻ ഒരൊറ്റ രേഖപോലും കോടതിയിൽ ഹാജരാക്കാൻ ഹരജിക്കാരൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ശേഖർ ബി. സറഫ്, ജസ്റ്റിസ് അവധേഷ് കുമാർ ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെ നടപടി. കോടതിയുടെ കർശന നിരീക്ഷണങ്ങളെ തുടർന്ന് ഹരജി പിൻവലിക്കാൻ ഹരജിക്കാരൻ അനുമതി തേടുകയും, തുടർന്ന് ഹരജി പിൻവലിച്ചതായി രേഖപ്പെടുത്തി കോടതി തള്ളുകയുമായിരുന്നു.
2003-ൽ യുകെയിൽ ‘ബാക്ക്ഓപ്സ് ലിമിറ്റഡ്’ എന്ന പേരിൽ കമ്പനി രൂപീകരിച്ച രാഹുൽ ഗാന്ധി, കമ്പനി രേഖകളിൽ താൻ ബ്രിട്ടീഷ് പൗരനാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഹരജിക്കാരനായ അഡ്വ. അശോക് പാണ്ഡ ഉന്നയിച്ച വാദം. എന്നാൽ, കോടതി വാദത്തിന്റെ അടിസ്ഥാനം ആരാഞ്ഞപ്പോൾ യുകെ രജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ രേഖകളോ കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും ആധികാരിക തെളിവുകളോ ഹാജരാക്കാൻ ഹരജിക്കാരന് കഴിഞ്ഞില്ല.



